• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

You need to upgrade your Flash Player to version 10 or newer.

Saturday, March 5, 2011

News

-------------------------------------------------------------2011-------------------------------------------------------------------


03 Mar 2011
കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു.മാര്‍ച്ചില്‍ സംഘര്‍ഷം; ആറുപേര്‍ക്കു പരിക്ക്

കൊല്ലം: കെ.എസ്.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.ദീപുലാലിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച എസ്.ഐ.മാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുത്ത് കോണ്‍., കെ.എസ്.യു.പ്രവര്‍ത്തകര്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന്റെ ലാത്തിയടിയേറ്റ് ആറുപേര്‍ക്കു പരിക്കേറ്റു.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അന്‍വര്‍ സേഠ്, കടകമ്പള്ളി മനോജ്, ജോയ് മോന്‍ തില്ലേരി, സാജന്‍, ഹുനൈസ് വടക്കേവിള എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്‍വര്‍ സേഠിന്റെ തോളെല്ലിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. രണ്ടുപേര്‍ക്ക് കൈകളിലും മറ്റ് രണ്ടുപേര്‍ക്ക് മുതുകത്തും ഒരാള്‍ക്ക് തുടയിലും പരിക്കേറ്റു. ഇവരെ കൊല്ലം ജില്ലാ ആസ്​പത്രയില്‍ പ്രവേശിപ്പിച്ചു. അന്‍വര്‍ ഒഴികെയുള്ളവരുടെ പരിക്ക് നിസ്സാരമാണ്.

വ്യാഴാഴ്ച രാവിലെ 11നാണ് മാര്‍ച്ച് കമ്മീഷണറുടെ ഓഫീസിലേക്ക് എത്തിയത്. എ.ആര്‍.ക്യാമ്പ് ജങ്ഷനില്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തി മാര്‍ച്ച് തടഞ്ഞു. പാഞ്ഞെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനെ തള്ളിമാറ്റി ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഈ സമയം ഒരു പോലീസുകാരന്‍ ലാത്തികൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചു. അടിയേറ്റ് പ്രവര്‍ത്തകര്‍ ചിതറിയോടി. ഇതിനിടയിലാണ് മറ്റ് പ്രവര്‍ത്തകര്‍ക്കും ലാത്തിയടിയേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റമുണ്ടായതോടെ സ്ഥിതി വഷളാകുമെന്ന സ്ഥിതി വന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരും ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. ഡി.സി.സി.പ്രസിഡന്റ് സംസാരിച്ചുനില്‍ക്കെ പോലീസ് പ്രവര്‍ത്തകരെ വളഞ്ഞുനിന്നത് വീണ്ടും പ്രകോപനം സൃഷ്ടിച്ചു. പോലീസ് പിന്മാറിയതോടെ സംഘര്‍ഷം ഒഴിഞ്ഞു.

മാര്‍ച്ചിനുശേഷം നടന്ന ധര്‍ണ ഡി.സി.സി.പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.നേതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ പോലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് വധശ്രമത്തിനു കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്ററി കമ്മിറ്റി പ്രസിഡന്റ് എം.എം.സഞ്ജീവ് കുമാര്‍ ,മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദ കമാല്‍ , കെ.ഡി.എഫ്.സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ ,ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.ജര്‍മ്മിയാസ്, സി.ആര്‍ മഹേഷ്, സന്തോഷ് തുപ്പാശ്ശേരില്‍ ,ആര്‍.അരുണ്‍ രാജ്, വിനോയ് ഷാനൂര്‍, റാഫി, പനയം സജീവ്, ഷാജി ഷാഹുല്‍, വാളത്തുംഗല്‍ ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.

04 Mar 2011
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി യെടുക്കണം -കെ.എസ്.യു.

കൊല്ലം: കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപുലാല്‍, അഖില്‍ മുട്ടക്കുഴി, സന്ദീപ് സദാനന്ദന്‍ എന്നിവരെ മര്‍ദ്ദിച്ച് അവശരാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ആര്‍.അരുണ്‍രാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

റെയില്‍വേ സ്റ്റേഷന് സമീപമുള്ള തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരുസംഘം തമിഴ്‌നാട്ടുകാരാണ് ബുധനാഴ്ച സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷം തീര്‍ക്കാനെത്തിയ ദീപുലാലിനെയും സംഘത്തെയും പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അരുണ്‍രാജ് പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാല്‍, ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല.

ദീപുലാലിനെ ലോക്കപ്പിലിട്ടു മര്‍ദ്ദിച്ച മോഹനന്‍ 7 തവണ സസ്‌പെന്‍ഷനിലായിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദീപുലാലിനെയും സംഘത്തെയും മര്‍ദ്ദിച്ച മോഹനനും ഈസ്റ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ. ബിജുവിനുമെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കെ.എസ്.യു. നേതാക്കള്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ ബി.ത്രിദീപ് കുമാര്‍, ഫൈസല്‍ കുളപ്പാടം, ഷൈന്‍ കൊടുവിള, സുമേഷ് ദാസ് എന്നിവര്‍ പങ്കെടുത്തു.

04 Mar 2011
ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചു

കൊല്ലം: എസ്സ്.പി.ഓഫീസിലേയ്ക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്ത പോലീസ് നടപടിയില്‍ ഡി.സി.സി. ജന.സെക്രട്ടറി പി.ജര്‍മ്മിയാസ് പ്രതിഷേധിച്ചു.

ഇടതുഭരണകാലത്ത് കുട്ടി സഖാക്കന്മാര്‍ പോലും പോലീസ്‌സ്റ്റേഷന്‍ അതിക്രമിച്ച് സാമൂഹികവിരുദ്ധന്മാരെ പോലെ പെരുമാറുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരാണ് യൂത്ത്‌കോണ്‍ഗ്രസ്സ്, കെ.എസ്.യു. പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ കൂട്ടുനില്‍ക്കുന്നത്. കെ.എസ്.യു. നേതാക്കളെ മര്‍ദ്ദിച്ച പ്രതികളുടെ പേരില്‍ വധശ്രമത്തിന് കേസെടുക്കണം.

ഈസ്റ്റ് എസ്.ഐ., എ.എസ്.ഐ. എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മാതൃകകാട്ടാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്ന് ജര്‍മിയാസ് ആവശ്യപ്പെട്ടു.

04 Mar 2011
കെ.എസ്.യു.നേതാക്കളെ മര്‍ദ്ദിച്ച പോലീസുകാരെ പിരിച്ചുവിടണം- ആര്‍.വൈ.എഫ്.(ബി.)

കൊല്ലം:കെ.എസ്.യു. സെക്രട്ടറിയടക്കമുള്ള വിദ്യാര്‍ത്ഥിനേതാക്കളെ അറസ്റ്റ് ചെയ്യുകയും ലോക്കപ്പിലടച്ച് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്ന് ആര്‍.വൈ.എഫ്.(ബി.) സംസ്ഥാന പ്രസിഡന്റ് പി.ടി.ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ലോക്കപ്പ് മര്‍ദ്ദനം ഇടത് സര്‍ക്കാരിന്റെ നയമല്ലെന്ന് പറയുകയും സംസ്ഥാന നേതാക്കളടക്കമുള്ളവരെ കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പിലും പോലീസ് വാഹനത്തിനുള്ളിലും വച്ച് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും അന്വേഷണം പ്രഹസനമാക്കുവാനുമാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമമെന്നും അഞ്ചുവര്‍ഷത്തെ ഇടതുഭരണം പോലീസിനെ ക്രിമിനലുകളാക്കിയെന്നതിന്റെ തെളിവുകളാണിതെന്നും പറഞ്ഞു.


03 Mar 2011
പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഇന്ന്

കൊല്ലം: കെ.എസ്.യു.സംസ്ഥാന സെക്രട്ടറി ദീപുലാലിനെയും മറ്റ് രണ്ട് കെ.എസ്.യു.നേതാക്കളെയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10 ന് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് എം.എം.സഞ്ജീവ് കുമാര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ആരും പരാതി നല്‍കിയില്ലെന്ന പോലീസ് കമ്മീഷണറുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.


03 Mar 2011
മര്‍ദ്ദനമേറ്റ കെ.എസ്.യു.ക്കാര്‍ മെഡിക്കല്‍ കോളേജില്‍

കൊല്ലം:ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.ദീപുലാല്‍, അഖില്‍ മുട്ടക്കുഴി, സന്ദീപ് സദാനന്ദന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റി.

ഇവരെ മര്‍ദ്ദിച്ച് അവശനാക്കിയ മോഹനനും ഈസ്റ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ. ബിജുവിനെതിരെയും നടപടിയെടുത്തില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ആര്‍.അരുണ്‍ രാജ് ജില്ലാ ഭാരവാഹികളായ അഭിലാഷ് കുരുവിള, ഫൈസല്‍ കുളപ്പാടം, സുമേഷ് ദാസ്, ഷൈന്‍ കൊടുവിള, അനൂപ് നെടുമ്പന എന്നിവര്‍ അറിയിച്ചു.

03 Mar 2011
കെ.എസ്.യു. നേതാക്കളെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം-പനയം സജീവ്

കൊല്ലം: കെ.എസ്.യു. നേതാക്കളായ ടി.പി. ദീപുലാലിനെയും അഖില്‍ മൊട്ടക്കുഴി, സന്ദീപ് എന്നിവരെയും മര്‍ദ്ദിച്ച കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് പനയം സജീവ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിനല്‍കി. കഴിഞ്ഞദിവസം കൊട്ടിയം പോളിടെക്‌നിക്കില്‍ കയറി പോലീസ് ക്രൂരമര്‍ദ്ദനം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുകയും എസ്.ഐ.യെ സസ്‌പെന്‍ഡുചെയ്യേണ്ട സ്ഥിതി സൃഷ്ടിക്കുകയും ചെയ്തതിലുള്ള പക കെ.എസ്.യു. നേതാക്കളില്‍ തീര്‍ക്കുകയായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് പനയം സജീവ് ആരോപിച്ചു.

02 Mar 2011
കൊല്ലത്ത് കെ.എസ്.യു നേതാക്കള്‍ക്ക് പൊലീസ് ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനം

കൊല്ലം: കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ടിപി ദിപുലാല്‍ അടക്കം മൂന്ന് കെഎസ്‌യു നേതാക്കളെ ഈസ്റ്റ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞദിവസം കൊട്ടിയം പോളിടെക്‌നിക്കില്‍ കയറി പൊലീസ് ക്രൂരമര്‍ദ്ദനം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുകയും, എസ്‌ഐയെ സസ്പെന്‍ഡ് ചെയ്യേണ്ട സ്ഥിതി
സൃഷ്ടിക്കുകയും ചെയ്തതിലുള്ള പക കെഎസ്‌യു നേതാക്കളില്‍ തീര്‍ക്കുകയായിരുന്നുവെന്ന് ആരോപണം ഉണ്ട്. തിങ്കളാഴ്ച രാത്രി കെഎസ്‌യു സംസ്ഥാന സമ്മേളനത്തിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കൊല്ലം റെയില്‍വേ സ്റ്റേഷ്‌ന് മുന്നില്‍ വയ്ക്കാന്‍ നിന്ന ദീപുലാല്‍, മുന്‍ ജില്ലാ സെക്രട്ടറി അഖില്‍ മൊട്ടക്കുഴി, സന്ദീപ് സദാനന്ദന്‍ എന്നിവരെ ഈസ്റ്റ് അഡീഷണല്‍ എസ്‌ഐ മോഹനനും സംഘവും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്‌ഐയെ സസ്‌പെന്‍ഡ് ചെയ്താല്‍ നിന്റെ കടിതീരുമോയെന്ന് ചോദിച്ചു മര്‍ദ്ദനം തുടങ്ങിയതായി ദീപുലാല്‍ പറഞ്ഞു. കൈ പിന്നില്‍ നിന്ന് കെട്ടി വായില്‍ ബലമായി മദ്യംഒഴിച്ച് പിന്നീട് ഇവരെ പോലീസ് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ചും മര്‍ദ്ദിക്കാന്‍ ശ്രമിച്ച അഡീഷണല്‍ എസ്‌ഐ മോഹനന്റെ കാല് തെറ്റി മറിഞ്ഞ്‌വീണ് തലപൊട്ടി. അതോടെ എസ്‌ഐയുടെ തല അടിച്ചുപൊട്ടിച്ചുവെന്ന പ്രചരണം നടത്തി ഇടിതുടങ്ങി.
നേതാക്കളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. എസ്‌ഐയെ വധിക്കാന്‍ ശ്രമിച്ചുവെന്നുള്ള കള്ളക്കേസെടുത്തായിരുന്നു ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയത്.

നേരെ നില്‍ക്കാന്‍പോലും വയ്യാത്ത വിദ്യാര്‍ഥികളെ കണ്ട് ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം ലിജു, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൂരജ് രവി, മുന്‍ ജില്ലാ പ്രസിഡന്റ് സിആര്‍ മഹേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി ജര്‍മ്മിയാസ് എന്നിവര്‍ ആശുപത്രിയിലെത്തി. ഇതിനകം വിദ്യാര്‍ഥി നേതാക്കളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതിരിക്കാന്‍ മന്ത്രി ഓഫീസുകളില്‍ നിന്ന് മാറി മാറി വിളിവന്നു. കോടതി ഇടപ്പെട്ട് ടിപി ദീപുലാല്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥി നേതാക്കളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

-------------------------------------------------------------------------------------
03 Mar 2011
കെ.എസ്.യു സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍
രാഹുല്‍ ഗാന്ധി നാളെയെത്തും

കോഴിക്കോട്: വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അവകാശപോരാട്ടങ്ങളില്‍ തേജോമയ അധ്യായം എഴുതിച്ചേര്‍ത്ത കേരളാ വിദ്യാര്‍ത്ഥി യൂണിയന്‍ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തിന് സാമൂതിരിയുടെ തട്ടകം ഒരുങ്ങി.
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ഇന്ന് മുതല്‍ ആറുവരെ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് പതാക-കൊടിമര-ഛായാചിത്ര ജാഥകള്‍ തൊണ്ടയാട് ജംഗ്ഷനില്‍ സംഗമിക്കും. ജാഥകള്‍ വൈകീട്ട് നാലരയ്ക്ക് സമ്മേളന നഗരിയായ ഇന്ദിരാജി നഗറില്‍ (കോഴിക്കോട് കടപ്പുറം) എത്തിച്ചേരും. ഷാഫി പറമ്പില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് ഔപചാരികമായി തുടക്കം കുറിക്കും. തുടര്‍ന്ന് കെ എസ് യു സംസ്ഥാന കമ്മിറ്റി യോഗം ചേരും. എന്‍ എസ് യു പ്രസിഡന്റ് ഹൈബി ഈഡന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ-സംഘടനാ-വിദ്യാഭ്യാസ പ്രമേയങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.

നാളെ രണ്ടുമണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍നിന്ന് കാല്‍ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലി ആരംഭിക്കും. തുടര്‍ന്ന് കടപ്പുറത്ത് ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന പൊതുസമ്മേളനം എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ്, കെ സി വേണുഗോപാല്‍, എന്‍ എസ് യു പ്രസിഡന്റ് ഹൈബി ഈഡന്‍, എന്‍ എസ് യു സെക്രട്ടറി എസ് ശരത് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്യും. പൊതുസമ്മേളനത്തിന് ശേഷം കലാസന്ധ്യ അരങ്ങേറും.
അഞ്ചിന് രാവിലെ ഒമ്പത് മണിയ്ക്ക് രാജീവ്‌നഗറില്‍ (ആശിര്‍വാദ് ലോണ്‍സ്) നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കേന്ദ്ര പ്രവാസികാര്യ-വ്യോമയാന മന്ത്രി വയലാര്‍ രവി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. കെ എസ് യു സംസ്ഥാന ക്യാംപില്‍ അവതരിപ്പിച്ച വിദ്യാഭ്യസ-സംഘടനാ-രാഷ്ട്രീയ കരട് പ്രമേയങ്ങളുടെ അന്തിമരൂപം പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കും.

സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ കേന്ദ്ര സഹമന്ത്രി സച്ചിന്‍ പൈലറ്റ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എംപി, ശശി തരൂര്‍ എംപി, മീനാക്ഷി നടരാജന്‍ എം പി, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എം എല്‍ എമാര്‍, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍ സംബന്ധിക്കും. നാലുമണിയ്ക്ക് നടക്കുന്ന സാംസ്‌കാരിക സംഗമം എം പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം ജി എസ് നാരായണന്‍, എം വി ദേവന്‍, അക്ബര്‍ കക്കട്ടില്‍, നടന്‍ ദേവന്‍, സംവിധായകന്‍ രഞ്ജിത്ത്, യു കെ കുമാരന്‍, കെ പി സുധീര തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം അഞ്ചുമണിയ്ക്ക് ഇന്നലെകളില്‍ പ്രസ്ഥാനത്തിന്റെ പതാക ഏന്തിയവരുടെ കുടുംബസംഗമം നടക്കും. കെഎസ്‌യു സ്ഥാപക പ്രസിഡന്റ് ജോര്‍ജ് തരകന്‍ മുതലുള്ള മുന്‍ സംസ്ഥാന പ്രസിഡന്റുമാരും മുന്‍ ഭാരവാഹികളും പങ്കെടുക്കും. ആറിന് സംസ്ഥാന നിര്‍വാഹകസമിതി യോഗത്തോടെ സമ്പൂര്‍ണ സമ്മേളനത്തിന് സമാപനം കുറിക്കുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എസ് ജോയ്, ജി മഞ്ജുക്കുട്ടന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സോയാ ജോസഫ്, ഒ.ശരണ്യ സംബന്ധിച്ചു.

-------------------------------------------------------------------------------------
20 Jan 2011
ഉപരോധിച്ചു

കൊല്ലം:കോളേജുകളില്‍ പി.ജി.കോഴ്‌സുകള്‍ക്ക് അലോട്ട്‌മെന്റ് നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ എന്നിരിക്കെ ഫിബ്രവരി രണ്ടാം തീയതി സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താനുള്ള കേരള സര്‍വകലാശാലയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. കൊല്ലം ജില്ലാ കമ്മിറ്റി യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉപരോധിച്ചു.

ഫൈസല്‍ കുളപ്പാടം, സുമേഷ് ദാസ്, ഷൈന്‍ കൊടുവിള, ശില്പ, വൈശ്യ, ശരത്ത്, അഖില്‍, സനൂജ് സത്താര്‍, ടി.പി.സുധീര്‍, അരുണ്‍ എം.ഡി., ടെന്നിസണ്‍, അരുണ്‍ സുദര്‍ശന്‍, ദിനേശ് എന്നിവര്‍ നേതൃത്വം നല്‍കി.



07 Dec 2010
കെ.എസ്.യു. പി.എസ്.സി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊല്ലം: പി.എസ്.സിയില്‍ നടന്ന അഴിമതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ആര്‍.അരുണ്‍രാജ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ടി.പി.ദീപുലാല്‍, ജില്ലാ ഭാരവാഹികളായ കുരുവിള ജോസഫ്, സുമേഷ്ദാസ്, ഫൈസല്‍ കുളപ്പാടം എന്നിവര്‍ സംസാരിച്ചു. കെ.എസ്.യു. നേതാക്കളായ സന്ദീപ് സദാനന്ദന്‍, തുകില്‍, സമ്പത്ത്, കൗശിഖ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടി.പി.സുധീര്‍, ഗീതാകൃഷ്ണന്‍, സനൂജ് സത്താര്‍, ഗിരീഷ്, അന്‍വര്‍ സേട്ട് എന്നിവര്‍ നേതൃത്വം നല്‍കി.


മൂന്ന് പതിറ്റാണ്ടിനുശേഷം മഹാരാജാസില്‍ കെഎസ്‌യു ചെയര്‍മാന്‍

01 Oct 2010
കൊച്ചി: മൂന്നു പതിറ്റാണ്ടിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ കെഎസ്‌യുവിന്റെ ചെയര്‍മാന്‍സ്ഥാനാര്‍ഥിക്ക് വിജയം. എസ്എഫ്‌ഐയുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ നീണ്ട മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷമാണ് ജിനോ ജോണിന്റെ വിജയത്തിലൂടെ കെഎസ്‌യു ചരിത്രം തിരുത്തിക്കുറിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച എസ്എഫ്‌ഐയുടെ ലതീഷ് തങ്കപ്പനെക്കാള്‍ 254 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജിനോ ജോണ്‍ വിജയിച്ചത്.

ഒരുകാലത്ത് കെഎസ്‌യുവിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടെ പിന്നീട് എസ്എഫ്‌ഐ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. 1980-ല്‍ കെഎസ്‌യുവിന്റെ ചെയര്‍മാനായി വിജയിച്ചത് പിന്നീട് പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ജോയിന്റ് സെക്രട്ടറിയുമായ വേണു രാജാമണിയായിരുന്നു. വേണു രാജാമണിക്കു ശേഷം ഇതാദ്യമായാണ് കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിക്കുന്നത്.

1980-ല്‍ വേണു രാജാമണിയുടെ എതിര്‍സ്ഥാനാര്‍ഥി പിന്നീട് പത്രപ്രവര്‍ത്തകനായ സി. ഗൗരിദാസന്‍നായരായിരുന്നു. 'അന്ന് താന്‍ വന്‍ഭൂരിപക്ഷത്തോടെയാണ് വിജയിച്ചതെ'ന്ന് വേണു രാജാമണി പറഞ്ഞു.

'80-നുശേഷം മഹാരാജാസില്‍ ജനറല്‍ സീറ്റിലേക്ക് രണ്ടുപേരേ വിജയിച്ചിട്ടുള്ളു. 84-ല്‍ ഉമ വൈസ് ചെയര്‍മാനായി. (അക്കാലത്ത് കെഎസ്‌യു പ്രസിഡന്റും ഇപ്പോള്‍ എംപിയുമായ പി.ടി. തോമസിന്റെ ഭാര്യ).

2000-ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് മെയിന്‍ സീറ്റില്‍ ഒടുവില്‍ കെഎസ്‌യു ജയിച്ചത്. പി.എസ്. സുധീര്‍ അന്ന് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ട്രഷററാണ് സുധീര്‍.

മഹാരാജാസ് കോളേജില്‍ രണ്ടാംവര്‍ഷ എംഎസ്‌സി സുവോളജി വിദ്യാര്‍ഥിയാണ് ജിനോ ജോണ്‍. ഡിഗ്രി പഠനകാലത്ത് ആലുവ യുസി കോളേജില്‍ മാഗസിന്‍ എഡിറ്ററായി മത്സരിച്ചു വിജയിച്ചിട്ടുണ്ട്. അങ്കമാലി അയ്യമ്പുഴ തേക്കുംകാട്ടില്‍ വീട്ടില്‍ പി.എ. ജോണിന്റെയും കൊച്ചുത്രേസ്യയുടെയും മകനായ ജിനോ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് ജിന്‍േറാ ജോണിന്റെ സഹോദരനാണ്.


<> പോളിടെക്‌നിക്ക് റാഗിംഗ് എസ്.എഫ്.ഐ ചെയര്‍മാനടക്കം നാലുപേര്‍ക്കെതിരെ കേസ്

04 oct 2010
പത്തനംതിട്ട: വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ ഓട്ടോ മൊബൈല്‍വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗുചെയ്തതിന്റെ പേരില്‍ കേസ്. എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായ വിഷ്ണുമോഹന്‍,
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ദീപേഷ് കെ.ബാലന്‍,എസ്.എഫ്.ഐ ഭാരവാഹികളായഷമീര്‍ഖാന്‍, മനുസൈമണ്‍,ആര്‍. അജിത്ത്, പ്രിയേഷ് വിജയന്‍ എന്നിവരുള്‍പ്പെടെ ഏഴുപേര്‍ ക്കെതിരെയാണ് കോളേജ് പ്രിന്‍സിപ്പല്‍ എം.എസ്. രവികുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായസുരജ്, അനു എന്നിവരാണ് റാഗിംഗിനുവിധേയരായത്. ഇതില്‍സൂരജ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കോളേജില്‍ നിന്നും ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെ ന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ദീപേക് കെ.ബാലന്‍, അജിത്ത്, ഷമീര്‍ ഖാന്‍,ദീപേഷ്,മനു സൈമണ്‍ എന്നിവര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

സംഭവം അന്വേഷിക്കാന്‍ പോളിടെക്‌നിക്കിലെ സീനിയര്‍വകുപ്പ് മേധാവി അംബികാകുമാരി അധ്യക്ഷയായി പ്രത്യേകസമിതിയും രൂപവത്കരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. റാഗിഗിനു വിധേയായ അനൂപ് എന്ന വിദ്യാര്‍ത്ഥിയും ചികിത്സയിലാണ്. റാഗിഗിനും വിധേയരായ സൂരജിനു സംസാരിക്കാനുള്ള കഴിവുപോലും നഷ്ടപ്പെട്ടതായും പറയപ്പെടുന്നു. പരിക്കേറ്റ സൂരജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ബന്ധുക്കളും കോളേജ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ഓട്ടോമൊബൈല്‍ ഒന്നാം വര്‍ഷവിദ്യാര്‍ത്ഥികളായ സൂരജിന്റെ പക്കല്‍നിന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലമായി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. റാഗിംഗിന്റെ പേരില്‍ പേഴ്‌സില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ശ്രമത്തെ സൂരജ് എതിര്‍ക്കുകയായിരുന്നുവെന്നു പറയുന്നു.

മദ്യപിച്ചെത്തിയ എസ്.എഫ്.ഐക്കാരായ ഗുണ്ടകള്‍ പിന്നീട് ചെയര്‍മാന്റെ നേതൃത്വത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മുപ്പത്തഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിനുപിന്നിലെന്നും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്കുമൊഴിനല്‍കിയിട്ടുണ്ട്. ഇരുമ്പിവടിയും ദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇതിനും മുമ്പും നിരവധി തവണ സീനിയര്‍വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചിരുന്നെങ്കിലും ഭയന്നു പലരും പരാതിക്കു തയ്യാറായിട്ടില്ലെന്നും കോളേജ് അധികൃതരും വെളിപ്പെടുത്തി. സംഭവവുമായി കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.


വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ച വിദ്യാഭ്യാസമന്ത്രി ചെയ്യുന്നത് 'നിരന്തര പാപം': കെ.എസ്.യു
24 sep 2010
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ച വിദ്യാഭ്യാസ മന്ത്രിയാണ് 'നിരന്തരപാപി'യെന്ന് കെ.എസ്.യു പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.
തന്റെ കഴിവുകേട് യു.ഡി.എഫ് സര്‍ക്കാരിന്റെ തലയില്‍ വെച്ച് കെട്ടുന്ന വിദ്യാഭ്യാസ മന്ത്രി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിന് കൂട്ടുനിന്ന് നിരന്തരപാപിയായി മാറിയിരിക്കുകയാണെന്ന് ഷാഫി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷയിലാണ് അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ കടന്നുകൂടിയത്.വിദ്യാര്‍ത്ഥികളുടെ ഭാവിതുലക്കാന്‍ കൂട്ടുനിന്ന പി.എ മുഹമ്മദ് കമ്മറ്റി പാപം അനുവദിച്ച കമ്മറ്റിയാണ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.കഴിഞ്ഞ നാല് വര്‍ഷകാലം വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടിയ സര്‍ക്കാരും മന്ത്രിയുമാണ് ഈ കേസിലെ ഒന്നാം പ്രതിയെന്ന് ഷാഫി കുറ്റപ്പെടുത്തി.

പ്രവേശന പരീക്ഷക്ക് 50 ശതമാനം മാര്‍ക്കില്ലാത്ത 88 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിനോട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വ്യവസ്ഥാരഹിതമാണ്. 2006 ല്‍ ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം നടന്ന 2007 പ്രവേശനത്തെയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ഇതെങ്ങനെ യുഡിഎഫിന്റെ തലയില്‍വക്കാനാകുമെന്നും ഷാഫി ചോദിച്ചു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാനയോഗ്യതയില്ലാത്ത ഒരാള്‍ക്ക് പോലും പ്രവേശനം നല്‍കിയിട്ടില്ലന്നും ഷാഫി വ്യക്തമാക്കി. 1996 മുതല്‍ 2006 വരെ 68 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് അമ്പതിലധികം കോളേജുകള്‍ക്ക് എങ്ങനെ അനുമതി നല്‍കിയെന്നും. ഇവരുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാ പത്രം പുറത്ത് കാണിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും ഷാഫി വെല്ലുവിളിച്ചു.

പി.എ മുഹമ്മദ് കമ്മറ്റിയെ പിരിച്ച് വിട്ട് പ്രവേശനവും,ഫീസും സുതാര്യമാക്കി നിര്‍ണ്ണയിക്കുന്ന ഏജന്‍സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷാഫി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് മെരിറ്റില്‍ നിന്നും പ്രവേശനത്തിന് ഫീസടച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്വാശ്രയ കേളേജുകളില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം സ്വായശ്രയ വിഷയത്തിന്റെ പേരില്‍ മന്ത്രിയ്‌ക്കെതിരെ സമരം ചെയ്യുന്ന കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ഡിവൈഎഫ്‌ഐ എന്നുമുതലാണ് ബേബിയുടെ കൊട്ടേഷന്‍ സംഘമായി അധഃപതിച്ചതെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.


19 June 2010


എസ്‌ എഫ്‌ ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനം അദ്ധ്യയന വര്‍ഷത്തിന്റെ പകുതിയും നഷ്ടമാക്കുന്നു

കോട്ടയം: വിദ്യാര്‍ത്ഥിസംഘടനകള്‍ പുലര്‍ത്തേണ്ട കേവലം മാന്യതാബോധംപോലും എസ്‌.എഫ്‌.ഐയ്ക്ക്‌ ഇല്ലാത്തതാണ്‌ സി.എം.എസ്‌. കോളജ്‌ തല്ലിത്തകര്‍ത്തതടക്കം കോളജിലെ മുഴുവന്‍ അക്രമങ്ങള്‍ക്കും കാരണമെന്ന്‌ കോളജ്‌ മാനേജ്മെന്റും പ്രിന്‍സിപ്പലും പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

കലാലയത്തില്‍ എസ്‌.എഫ്‌.ഐ.ക്ക്‌ മറ്റ്‌ സംഘടനകള്‍ക്ക്‌ ഉപരിയായി പ്രത്യേക അവകാശങ്ങള്‍ വേണമെന്ന ശാഠ്യമാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അക്രമത്തില്‍ 15 ലക്ഷം രൂപയിലേറെ നാശനഷ്ടമുണ്ടായതായും നഷ്ടപരിഹാരം ഈടാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോളജില്‍ അക്രമികള്‍ അഴിഞ്ഞാടിയതറിഞ്ഞ്‌ ജാതിമത ഭേദമെന്യേ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ഒട്ടേറെപ്പേര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കോളജില്‍ എത്തിയിരുന്നു.
എന്നാല്‍ സ്ഥലം എം.എല്‍.എ. ഇക്കാര്യത്തില്‍ അന്വേഷണം പോലും നടത്താന്‍ കൂട്ടാക്കാത്തത്‌ ഖേദകരമാണ്‌.

എസ്‌.എഫ്‌.ഐയുടെ അക്രമ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍മൂലം അധ്യയനവര്‍ഷത്തിലെ 180 പ്രവൃത്തിദിനങ്ങളില്‍ 70 ദിവസത്തിലേറയും കോളജിന്‌ നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതായിരുന്നു സ്ഥിതി. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എസ്‌.എഫ്‌.ഐയക്കാണ്‌.കോളജ്‌ കെട്ടിടത്തിലെ മുറി കൈയ്യടക്കി എസ്‌.എഫ്‌.ഐ ഓഫീസാക്കിയതും ഇവിടെ മദ്യപാനമടക്കമുള്ള സകല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അരങ്ങേറിയിരുന്നതിനെത്തുടര്‍ന്ന്‌ പ്രിന്‍സിപ്പല്‍ ഇടപെട്ട്‌ മുറി പൂട്ടിക്കുകയും ചെയ്തതോടെ പ്രിന്‍സിപ്പല്‍ എസ്‌.എഫ്‌.ഐക്കാരുടെ നോട്ടപ്പുള്ളിയായി.

കാമ്പസിനുള്ളില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന്‌ പുറത്താക്കിയ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ നേതാവിനെതിരെ ഗുരുതരമായ ഒട്ടേറെ പരാതികളാണുള്ളത്‌. പരീക്ഷാ മുറിയില്‍ കയറി ചോദ്യപേപ്പറും ഉത്തരകടലാസുകളും വലിച്ചുകീറിയതുള്‍പ്പെടെ നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു. രണ്ടുതവണ പ്രിന്‍സിപ്പലിനെയും മറ്റ്‌ അധ്യാപകര്‍ അടക്കമുള്ളവരെ മുറിയില്‍ മണിക്കൂറുകളോളം പുറത്ത്‌ നിന്നെത്തിയ ഗുണ്ടകള്‍ക്കൊപ്പം ബന്ദികളാക്കിയ സംഭവവും കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്നു.

എസ്‌.എഫ്‌.ഐ. ഭാരവാഹി ജേയ്ക്കിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ വീടിനുനേര്‍ക്കും ആക്രമണം നടത്തി. പ്രിന്‍സിപ്പലിനെ അസഭ്യവര്‍ഷംകൊണ്ട്‌ അഭിഷേകം ചെയ്ത ജേയ്ക്ക്‌ ഒരുതവണ പ്രിന്‍സിപ്പലിന്റെ മേശപ്പുറത്തുനിന്നെടുത്ത കാളിംഗ്‌ ബെല്‍ ഉപയോഗിച്ച്‌ തന്റെ നെഞ്ചിനു എറിയുകയും ചെയ്തതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.ഇങ്ങനെ നിരവധി അക്രമസംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഏപ്രില്‍ 19-ന്‌ ജേയ്ക്കിനെ കോളജില്‍നിന്ന്‌ ഡിസ്മിസ്‌ ചെയ്യാന്‍ തീരുമാനിച്ചത്‌. ഇതിനെതിരെ മെയ്‌ 3 മുതല്‍ എസ്‌.എഫ്‌.ഐ. ആരംഭിച്ച സമരമാണ്‌ കഴിഞ്ഞദിവസം കോളജ്‌ തല്ലിത്തകര്‍ത്ത സംഭവങ്ങളില്‍വരെ എത്തിച്ചത്‌.

ഒരു വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനം കോളജിന്റെ മുഴുവന്‍ അച്ചടക്കവും പാടെ തകര്‍ക്കുമെന്ന്‌ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും മാനേജ്മെന്റ്‌ പറഞ്ഞു. എന്നാല്‍ ഒരാളുടെയും ഭാവി തകര്‍ക്കാന്‍ മാനേജമെന്റ്‌ തയാറായിരുന്നില്ല. ടി.സി. വാങ്ങി എവിടെയെങ്കിലും പഠനം തുടരാനുള്ള അവസരമാണ്‌ അപ്പോഴും ഈ വിദ്യാര്‍ത്ഥിക്ക്‌ നല്‍കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോളജിനുള്ളില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന്‌ നടപടി നേരിട്ട എസ്‌.എഫ്‌ നേതാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത്‌ മാപ്പു പറഞ്ഞ്‌ നടപടിയില്‍നിന്ന്‌ ഒഴിവായപ്പോള്‍ ജേയ്ക്ക്‌ സസ്പെന്‍ഷന്‍ സമയത്ത്‌ പ്രിന്‍സിപ്പലിനെ മുറിക്കുള്ളില്‍ മണിക്കൂറുകളോളം പൂട്ടിയിട്ട്‌ ഭീഷണിപ്പെടുത്തി കാര്യം നേടാനാണ്‌ ശ്രമിച്ചത്‌.

കോളജ്‌ പ്രിന്‍സിപ്പല്‍ എം.എം. കോര മാണി, മാനേജ്മെന്റ്‌ രജിസ്ട്രാര്‍ അഡ്വ. സ്റ്റീഫന്‍ ജെ. ഡാനിയേല്‍, റവ. പി.യു. പൗലോസ്‌, റവ. തോമസ്‌ കെ. ഉമ്മന്‍, റവ. കുരുവിള ജോര്‍ജ്‌ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കോളജ്‌ അക്രമസംഭവവുമായി ബന്ധപ്പെട്ട്‌ എ.ഡി.എം. വൈകുന്നേരം വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ചയിലും അച്ചടക്ക നടപടിക്ക്‌ വിധേയനായ ജേയ്ക്കിനെ തിരിച്ചെടുക്കണമെന്ന ഏകപക്ഷീയ ആവശ്യമാണ്‌ ഉന്നയിച്ചത്‌. ഇതേത്തുടര്‍ന്ന്‌ മാനേജ്മെന്റിന്റെ നിലപാടുകള്‍ വ്യക്തമാക്കി മാനേജ്മെന്റ്‌ ചര്‍ച്ചയില്‍നിന്ന്‌ പിന്‍മാറി. ചര്‍ച്ചയില്‍ പങ്കെടുത്ത സ്ഥലം എം.എല്‍.എ. വി.എന്‍. വാസവന്‍, സുരേഷ്‌ കുറുപ്പ്‌ തുടങ്ങിയവരൊക്കെയും അക്രമത്തെ ന്യായീകരിച്ചതോടെയാണ്‌ ചര്‍ച്ച പരാജയപ്പെട്ടത്‌.

17 Feb 2010
എന്‍.ഡി.എഫ്.വോട്ട് കോണ്‍ഗ്രസ് വേണ്ടെന്നുപറയണം- ഷാഫി പറമ്പില്‍

കൊല്ലം:കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.ഡി.പി.യുമായി ഒരുബന്ധവും വേണ്ടെന്ന് തീരുമാനിച്ച കോണ്‍ഗ്രസ്, എന്‍.ഡി.എഫിന്റെ വോട്ടും വേണ്ടെന്നുപറയാന്‍ ആര്‍ജ്ജവം കാണിക്കണമെന്ന് കെ.എസ്.യു.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. മതം വേര്‍തിരിക്കാത്ത കലാലയം, പണം മാനദണ്ഡമാകാത്ത വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.എസ്.യു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലാലയങ്ങളില്‍ വര്‍ഗീയത വളര്‍ത്തിയത് എസ്.എഫ്.ഐ.യാണ്. കാമ്പസുകളില്‍ ഉയര്‍ന്ന വര്‍ഗീയസ്വരങ്ങള്‍ക്കിടയില്‍ കെ.എസ്.യു.വിന് ക്ഷീണം സംഭവിച്ചു. എന്‍.ഡി.എഫും കാമ്പസ് ഫ്രണ്ടും പോലെയുള്ള വര്‍ഗീയശക്തികള്‍ക്കെതിരെ മൗനം പാലിക്കുന്ന എസ്.എഫ്.ഐ., കെ.എസ്.യു. പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതിനെക്കാള്‍ പിണറായി വിജയന്‍ കട്ടിട്ടില്ലെന്ന് പറഞ്ഞുനടക്കാനാണ് എസ്.എഫ്.ഐ. നേതാക്കള്‍ക്ക് താത്പര്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അരുണ്‍രാജ് അധ്യക്ഷനായി. ഡോ. ശൂരനാട് രാജശേഖരന്‍, പ്രതാപവര്‍മ്മ തമ്പാന്‍, ഷാഹിദ കമാല്‍, സി.ആര്‍.മഹേഷ്, റിജില്‍ മക്കുട്ടി, പി.പ്രതീഷ്‌കുമാര്‍, എം.എം.നസീര്‍, അഡ്വ. പി.ജെര്‍മിയാസ്, ചാമക്കാല ജ്യോതി, ഷെന്‍സി മാത്യു, മഞ്ജുക്കുട്ടന്‍, ദീപുലാല്‍ എന്നിവര്‍ സംസാരിച്ചു.







17 Feb 2010
വിദ്യാര്‍ഥിരാഷ്ട്രീയത്തോട് അവമതിപ്പ്- ഉമ്മന്‍ചാണ്ടി
കൊല്ലം:വിദ്യാര്‍ഥിരാഷ്ട്രീയത്തോട് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അവമതിപ്പാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ഇതിന് ഉത്തരവാദികള്‍ വിദ്യാര്‍ഥികളല്ല. കലാലയങ്ങളെ കലാപവേദിയാക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കൊട്ടറ ഗോപാലകൃഷ്ണന്‍ അനുസ്മരണസമ്മേളനം ബുധനാഴ്ച കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. ഒരേകാലത്ത് വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തകരായി മാറിയവരാണ് കൊട്ടറ ഗോപാലകൃഷ്ണനും താനുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്കാലത്ത് മുതിര്‍ന്നവര്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘട്ടനങ്ങളും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ഈ രംഗത്തോട് അറച്ചുനില്‍ക്കുകയാണ്. അവര്‍ ഒരുവിധ പ്രോത്സാഹനവും നല്‍കുന്നില്ല. എതിര്‍പ്പിന്‍േറതായ അന്തരീക്ഷമാണ് എവിടെയും. രാഷ്ട്രീയ അതിപ്രസരത്തിന്റെ പേരില്‍ എന്തുതെറ്റും സ്വീകരിക്കുന്നതിന്റെ ഫലമാണിത്. ഈ സാഹചര്യം എല്ലാ രാഷ്ട്രീയക്കാരും ഗൗരവമായി വീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. മികച്ച സംഘടനാപാടവവും വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ നിസ്വാര്‍ത്ഥനായ രാഷ്ട്രീയനേതാവായിരുന്നു കൊട്ടറ ഗോപാലകൃഷ്ണനെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

കൊട്ടറ ഗോപാലകൃഷ്ണന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡി.സി.സി. പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ ആധ്യക്ഷ്യം വഹിച്ചു. എന്‍.പീതാംബരക്കുറുപ്പ് എം.പി., ഡോ. ശൂരനാട് രാജശേഖരന്‍, കെ.സി.രാജന്‍, അഡ്വ. എ.ഷാനവാസ്ഖാന്‍, അഡ്വ. നടയ്ക്കല്‍ ശശി, പി.സോമരാജന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.





28 Dec 2009
കോണ്‍ഗ്രസ്സിന്റെ 125-ാം വാര്‍ഷികാഘോഷം ഇന്ന്‌ തുടങ്ങും

ന്യൂഡല്‍ഹി:കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച തുടക്കം കുറിക്കും. ഇന്ദിരാഗാന്ധി ഭവന്‍ എന്ന പാര്‍ട്ടിയുടെ ആസ്ഥാനത്തിന്‌ തിങ്കളാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും തറക്കല്ലിടും. 1978-ല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടായശേഷം 24 അക്‌ബര്‍ റോഡിലാണ്‌ എ.ഐ.സി.സി. ആസ്ഥാനം. ഇതാണ്‌ ഇപ്പോള്‍ മധ്യ ഡല്‍ഹിയിലെ കോട്‌ലാ റോഡിലേക്ക്‌ മാറുന്നത്‌. ഇതോടൊപ്പം 'പോയകാല അടിത്തറയും വരുംകാല കാഴ്‌ചപ്പാടും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തെ ആഘോഷപരിപാടികളും തുടങ്ങും. തിങ്കളാഴ്‌ച രാവിലെ 10.30-നാണ്‌ ശിലാസ്ഥാപന ച്ചടങ്ങ്‌. രാജ്യത്തെ പുതിയ തലമുറയ്‌ക്ക്‌ കോണ്‍ഗ്രസ്സിന്റെ ചരിത്രവും പാരമ്പര്യവും ബോധ്യപ്പെടുത്തുന്ന രീതിയിലാണ്‌ ആഘോഷപരിപാടികള്‍ വിഭാവനം ചെയ്‌തത്‌.

ആഘോഷത്തിന്റെ ഭാഗമായി അഞ്ച്‌ മേഖലാസമ്മേളനങ്ങള്‍ നടക്കും. സ്വാതന്ത്ര്യാനന്തരം സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, അന്തര്‍ദേശീയമേഖലകളില്‍ പാര്‍ട്ടി കൈവരിച്ച നേട്ടങ്ങള്‍ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടും. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രഭാവവും രാജ്യത്തിന്റെ ഭാവിയെപ്പറ്റി രാഹുല്‍ഗാന്ധി മുന്നോട്ടുവെക്കുന്ന കാഴ്‌ചപ്പാടും സമന്വയിപ്പിച്ചുള്ള സമീപനമായിരിക്കും ആഘോഷങ്ങളുടെ മൊത്തം അടിസ്ഥാനം.

കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിനുവേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച 32 പ്രമുഖവ്യക്തികളെ ആഘോഷപരിപാടികളില്‍ ഉയര്‍ത്തിക്കാട്ടും. കോണ്‍ഗ്രസ്‌ സ്ഥാപകന്‍ ഡബ്ല്യു.സി. ബാനര്‍ജി, ലോകമാന്യതിലകന്‍, ലാലാ ലജ്‌പത്‌റായ്‌, ബിര്‍സ മുണ്ട, മഹാത്മാഗാന്ധി, ഹക്കിം അജ്‌മല്‍ ഖാന്‍, സര്‍ദാര്‍ ഭഗത്‌ സിങ്‌, ചന്ദ്രശേഖര്‍ ആസാദ്‌, മൗലാനാ അബുള്‍കലാം ആസാദ്‌, ജവാഹര്‍ലാല്‍ നെ'ു, സര്‍ദാര്‍ പട്ടേല്‍, സുഭാഷ്‌ ചന്ദ്രബോസ്‌, ഇന്ദിരാഗാന്ധി, രാജീവ്‌ഗാന്ധി എന്നിവര്‍ ഇതിലുള്‍പ്പെടും. ജാലിയന്‍വാലാബാഗ്‌, ചമ്പാരന്‍ പ്രക്ഷോഭം, ചൗരിചൗര, സ്വരാജ്‌ഭവന്‍, ദണ്ഡിമാര്‍ച്ച്‌, അന്തമാനിലെ സെല്ലുലാര്‍ ജയില്‍, ക്വിറ്റ്‌ ഇന്ത്യാ സമരം തുടങ്ങിയവയും വിവിധ പരിപാടികളിലൂടെ അനുസ്‌മരിക്കും.

ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി ചെയര്‍മാനായി 19 അംഗ കമ്മിറ്റി രൂപവത്‌കരിച്ചു. പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ്‌ വൈസ്‌ ചെയര്‍മാന്‍.

1885 മുതല്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ മുംബൈയിലാണ്‌ ആദ്യ കോണ്‍ഗ്രസ്‌സമ്മേളനം നടന്നത്‌. അന്ന്‌ 72 പ്രതിനിധികളാണ്‌ സമ്മേളനത്തില്‍ പങ്കെടുത്തത്‌.

ബംഗാള്‍വിഭജനാനന്തരം കോണ്‍ഗ്രസ്‌ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ നിലപാടെടുക്കാന്‍ തുടങ്ങി. ബാലഗംഗാധര തിലകനെപ്പോലുള്ള നേതാക്കളാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌.

'42-ല്‍ ക്വിറ്റ്‌ഇന്ത്യ എന്ന ഗര്‍ജനത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിന്‌ കോണ്‍ഗ്രസ്‌ അന്ത്യംകുറിച്ചു. സമരത്തിന്‌ കോണ്‍ഗ്രസ്‌ തുടക്കംകുറിച്ചു. ഇന്ത്യയില്‍ ജനാധിപത്യവ്യവസ്ഥിതി അരക്കിട്ടുറപ്പിക്കുന്നതില്‍ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെ'ു നിര്‍ണായകപങ്കാണ്‌ വഹിച്ചത്‌. തുടര്‍ന്ന്‌ ലാല്‍ബഹാദുര്‍ ശാസ്‌ത്രിയും നെ'ുവിന്റെ പാത പിന്തുടര്‍ന്നു.

സോണിയാഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷപദം ഏറ്റെടുത്തത്‌ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ മറ്റൊരു വഴിത്തിരിവായി. തുടരെയുള്ള തിരഞ്ഞെടുപ്പു പരാജയങ്ങളിലൂടെ ദുര്‍ബലമായ കോണ്‍ഗ്രസ്സിനെ ഏകീകരിച്ചുനിര്‍ത്തുന്നതിലും 2004-ല്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരുന്നതിലും സോണിയാഗാന്ധി പങ്കുവഹിച്ചു.


കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്ത് വിദ്യാര്‍ഥിസമരം, സംഘര്‍ഷം

25 Dec 2009

കെ.എസ്.യു. നേതാക്കള്‍ക്ക് ലാത്തിയടി

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കാണപ്പെട്ട സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച സര്‍വ്വകലാശാലാ ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം ഇരമ്പി. സമരം സംഘര്‍ഷത്തിനും കാരണമായി.

സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്താനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ്‌ലാത്തിവീശി. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു. ബിരുദ പരീക്ഷയുടെ ഏഴ് ഉത്തരക്കടലാസുകളാണ് വഴിവക്കില്‍ കണ്ടെത്തിയത്. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പേ ഉത്തരക്കടലാസുകള്‍ വഴിവക്കില്‍ കാണാനിടയായതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

ജില്ലാപ്രസിഡന്റ് റിഞ്ചുമോളുടെ നേതൃത്വത്തില്‍ എത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ വലതുഭാഗത്തെ ഗേറ്റ് ചാടിക്കടന്ന് കോമ്പൗണ്ടില്‍ പ്രവേശിക്കുന്നതിനിടെയിലാണ് പോലീസ് ലാത്തിവീശിയത്. അതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. റിജില്‍ മാക്കുറ്റി, ബിനോജ്, സുദീപ് ജെയിംസ്, റഷീദ്, ജസ്റ്റിസണ്‍, ശ്രീജേഷ് കൊയിലേരിയന്‍, ജിനീഷ്‌കുമാര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഏതാനും കെ.എസ്.യു. പ്രവര്‍ത്തകരുടെ പേരില്‍ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂര്‍ മാധവറാവു സിന്ധ്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

എ.ഐ.എസ്.എഫ്, എം.എസ്.എഫ്. പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടയിലും സംഘര്‍ഷവസ്ഥ ഉണ്ടായി. സമരം ചെയ്ത വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ പ്രത്യേകം പ്രത്യേകമായി വൈസ് ചാന്‍സലര്‍ ഡോ.പി.കെ.മൈക്കിള്‍ തരകന്‍ ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലാ സാരഥികളുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാവുമെന്ന് വി.സി. ഉറപ്പുനല്‍കി.




17 Dec 2009
കെ.എസ്.യു.ജില്ലാ കമ്മിറ്റി ചുമതലയേറ്റു

കൊല്ലം:സംഘടനാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എസ്.യു. ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റുു. ഡി.സി.സി.അങ്കണത്തില്‍ നടന്ന ചടങ്ങ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. കടവൂര്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.വിനെയും യൂത്ത് കോണ്‍ഗ്രസ്സിനെയും ശക്തമാക്കുന്നതിനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമത്തിന്റെ ആദ്യവിജയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റ് വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തില്‍ കാമ്പസുകളില്‍ അക്രമപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എസ്.എഫ്.ഐ.യ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ചുമതലയേറ്റ ജില്ലാ പ്രസിഡന്റ് ആര്‍.അരുണ്‍രാജ് പറഞ്ഞു.

പി.പ്രതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.രാജന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പ്രതാപവര്‍മ്മ തമ്പാന്‍, എ.കെ.ഹഫീസ്, ഷാനവാസ്ഖാന്‍, ജയചന്ദ്രന്‍, ശശികുമാരന്‍ നായര്‍, നോള്‍ഡ്, സി.ആര്‍.മഹേഷ്, ജ്യോതികുമാര്‍ ചാമക്കാല, ജെര്‍മ്മിയാസ്, എസ്.ഇ.സഞ്ജയ്ഖാന്‍, ശോഭ, നിഷാദ്, സഞ്ജീവ്കുമാര്‍, സൂരജ് രവി, കാഞ്ഞിരംവിള അജയകുമാര്‍, ഷെന്‍സി മാത്യു, ദീപുലാല്‍, സേതുനാഥപിള്ള, സുമേഷ് ദാസ്‌ എന്നിവര്‍ സംസാരിച്ചു. കെ.എസ്.യു. മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ദിനേശ് ബാബു സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കുരുവിള ജോസഫ് നന്ദിയും പറഞ്ഞു.

No comments:

Post a Comment